ന്യൂഡൽഹി : ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ടൂറിസം വർക്കിങ് കമ്മിറ്റി യോഗം ജമ്മു കശ്മീരിലെ ശ്രീനഗറിൽ സംഘടിപ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ജി 20 അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ, ശ്രീനഗറിൽ നടക്കുന്ന ഉച്ചകോടിക്ക് മൂന്ന് ദിവസം ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശ്, ഓസ്ട്രേലിയ, മൗറീഷ്യസ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം പ്രതിനിധികൾ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഇതിനായി പ്രത്യേക സുരക്ഷയും കേന്ദ്ര ഭരണപ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തുടക്കം മുതൽ ഇതിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന പാകിസ്താൻ വിറളിപൂണ്ടിരിക്കുകയാണ്. ശ്രീനഗറിൽ നടന്ന ജി 20 മീറ്റിംഗ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറയുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പാക് അധീന കശ്മീരിലെ മുസാഫറാബാദിലെത്തിയിരിക്കുകയാണ് ഭൂട്ടോ.
ഒരു യോഗത്തിലൂടെ കശ്മീരികളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഇന്ത്യയ്ക്ക് കഴിയില്ല. യുഎൻ പ്രമേയം ലംഘിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ലോകത്ത് ഫലപ്രദമായ പങ്ക് വഹിക്കാനാകില്ലെന്നും ഭൂട്ടോ പറഞ്ഞു.
ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ബിലാവൽ ഭൂട്ടോ സർദാരി ഈ മാസം ആദ്യം ഗോവയിലെത്തിയിരുന്നു. 12 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
ജി 20 ഉച്ചകോടി ശ്രീനഗറിൽ വെച്ച് നടത്തുന്നത് ഇന്ത്യയുടെ അഹങ്കാരമാണെന്നാണ് ഭൂട്ടോ കുറ്റപ്പെടുത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃസ്ഥാപിക്കുന്നത് വരെ ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിന് തയ്യാറല്ലെന്നും ഭൂട്ടോ പറഞ്ഞിരുന്നു.
Discussion about this post