ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി മതംമാറ്റാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ലക്‌നൗ സ്വദേശികളായ ആമിർ, നാദിർ, ജാബിർ, വഹാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച് പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആമിർ ആണ് പ്രണയം നടിച്ച് വശത്താക്കിയത്. ഹിന്ദു പേരിലായിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ഇതിനിടെ ആമിർ പെൺകുട്ടിയോട് തനിക്കൊപ്പം വരാൻ നിർബന്ധം ആരംഭിച്ചു. വീട്ടിൽ അറിഞ്ഞാൽ സമ്മതിക്കില്ലെന്നും, പിരിയാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു യുവാവ് പെൺകുട്ടിയെ നിർബന്ധിച്ചത്. ഇത് വിശ്വസിച്ച പെൺകുട്ടി ആമിറിനൊപ്പം പോകുകയായിരുന്നു. പെൺകുട്ടിയുമായി ആമിറും സംഘവും അയിഷ്ബാഗിലായിരുന്നു എത്തിയത്. എന്നാൽ ഇവിടെയെത്തിയ കുട്ടിയോട് താൻ മുസ്ലീമാണെന്നും വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിക്കുകയും തിരികെ വീട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിക്കുകയുമായിരുന്നു.
മതംമാറുന്നതിനായി പെൺകുട്ടിയെ ദുബ്ബഗയിലേക്ക് തീവണ്ടിയിൽ കൊണ്ടുപോകാനായിരുന്നു ആമിറിന്റെ ശ്രമം. എന്നാൽ റെയിൽവേ സ്‌റ്റേഷനിൽവച്ച് പെൺകുട്ടി പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് റെയിൽവേ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു. തുടർന്ന് നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post