വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപമുണ്ടായ വമ്പൻ സ്പീഡ് ബോട്ട് അപകടത്തിൽ രണ്ട് മലയാളികളും മരിച്ചതായി സ്ഥിരീകരണം. കൊല്ലം കൊട്ടാരക്കര സ്വദേശികളായ പ്രമുഖ വ്യവസായിയും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയുമായ എ.സി തോമസ്, ഭാര്യ ലവ്‌നി തോമസ് എന്നിവരാണ് വിദേശമണ്ണിൽ ദാരുണമായി മരണപ്പെട്ടത്. വിയറ്റ്‌നാമിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് മറിയുകയായിരുന്നു. മലയാളി ദമ്പതികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് അപകടത്തിൽ അന്ത്യം പൂകിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന 36 പേരുടെ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ‘ഓഷ്യൻ പേൾ ഐലൻഡ്’ കമ്പനിയുടെ സ്പീഡ് ബോട്ടാണ് തീരത്തിന് 400 മീറ്റർ അകലെ വെച്ച് നിയന്ത്രണം വിട്ട് പൂർണ്ണമായും തലകീഴായി മറിഞ്ഞത്.
അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ മിനിറ്റുകൾക്കകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോട്ട് തലകീഴായി മറിഞ്ഞതിനാൽ തോമസും ഭാര്യ ലവ്‌നിയും ഉൾപ്പെടെയുള്ള യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. വിയറ്റ്‌നാം നേവിയും കോസ്റ്റ് ഗാർഡും അതിർത്തി രക്ഷാസേനയും നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെടുക്കാനായത്. എന്നാൽ അപ്പോഴേക്കും തോമസും ഭാര്യയും ഉൾപ്പെടെ 15 പേർ ജീവൻ വെടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് 21 പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവര ഭൂരിഭാഗം പേരും കടുത്ത പരിക്കുകളോടെ ചികിത്സയിലാണ്. കൊട്ടാരക്കരയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ വിക്ടറി ഗ്രൂപ്പിന്റെ അമരക്കാരനായ എ.സി തോമസിന്റെയും ഭാര്യയുടെയും വിയോഗവാർത്ത ഞെട്ടലോടെയാണ് ജന്മനാട് ശ്രവിച്ചത്. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി ദുരന്തം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വിയറ്റ്‌നാം പ്രാദേശിക ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു വരികയാണെന്ന് ഹാനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും ഹാനോയിയിലുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിലും ഹാനോയിയിലെ കൺട്രോൾ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. മരണപ്പെട്ട മറ്റ് ഇന്ത്യൻ വിനോദസഞ്ചാരികൾ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നോർക്ക റൂട്സ് വഴിയും സംസ്ഥാന സർക്കാർ തലത്തിലും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.









