ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ അസമിലെ ഗുവാഹത്തിയിലേക്ക്. ഇതിന് മുന്നോടിയായി ഗുവാഹത്തിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കൈമാറുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. 45,000ത്തോളം നിയമന ഉത്തരവുകളാണ് നാളെ വിതരണം ചെയ്യുന്നത്.
ദേശീയ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടലും നാളെ നിർവഹിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഗുവാഹത്തിയിൽ എത്തുന്നത്. അതേസമയം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. നിലവിലെ ഉത്തരവ് പ്രകാരം അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നതിനോ മുദ്രാവാക്യം വിളികളും പ്രകടനവും നടത്തുന്നതിനും വിലക്കുണ്ട്.
വ്യക്തികളോ സംഘടനകളോ നഗരത്തിൽ പ്രകടനം നടത്താനോ പക്ഷോഭം നടത്താനോ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങളുടെ സമാധാനപരമായ സഞ്ചാരം, ഗതാഗതം, സാധാരണ പ്രവവർത്തനങ്ങൾ, ഓഫീസുകളുടെ സുഗമമായ പ്രവർത്തനം എന്നിവ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് കമ്മീഷണർ ദിഗന്ത ബാര പുറത്ത് വിട്ട മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post