കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നീതി ആയോഗിന്റെ യോഗത്തിൽ നിന്നും വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീതി ആയോഗിന്റെ യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നത് എന്നാണ് സൂചന. ഈ മാസം 27 ന് ന്യൂഡൽഹിയിലാണ് നീതി ആയോഗ് യോഗം സംഘടിപ്പിക്കുന്നത്.
യോഗം ചേരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് മമതാ ബാനർജി വിട്ട് നിൽക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. യഥാർത്ഥ കാരണം എന്തെന്ന് മമത ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം 28 ന് നടക്കുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തൃണമൂൽ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മമത പരിപാടിയിൽ നിന്നും വിട്ട് നിൽക്കുന്നത് എന്നാണ് വിവരം.
നേരത്തെയും നീതി ആയോഗിന്റെ യോഗത്തിൽ നിന്നും മമത വിട്ടു നിന്നിട്ടുണ്ട്. കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് 2018ലായിരുന്നു ഇവർ യോഗം ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെ കേന്ദ്രത്തിനെതിരെ നിരവധി ആരോപണങ്ങളും മമത ഉയർത്തിയിരുന്നു. നീതി ആയോഗിന്റെ യോഗം കൊണ്ട് സമയം കളയലാണെന്ന് ആയിരുന്നു മമത അന്ന് പ്രതികരിച്ചത്. സംസ്ഥാനത്ത് ആവശ്യമായ ഫണ്ട് തരുന്നതിൽ കേന്ദ്രം വീഴ്ചവരുത്തുകയാണെന്നും മമത ആരോപിച്ചിരുന്നു.
Discussion about this post