കൊൽക്കത്ത: മണിപ്പൂരിന് പിന്നാലെ ബംഗാളിലും സംവരണ പ്രക്ഷോഭം. പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി പ്രതിഷേധിക്കുന്ന കുർമി വിഭാഗത്തിന്റെ പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെയും മന്ത്രി ബിർബഹ ഹൻസ്ദയുടെയും വാഹനങ്ങൾക്ക് നേരെ ഝാർഗ്രാം ജില്ലയിൽ ആക്രമണം ഉണ്ടായി.
മന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. അഭിഷേക് ബാനർജിയുടെ നവ് ജോവർ പരിപാടിക്കെത്തിയതായിരുന്നു നേതാക്കൾ. ഹൈവേയുടെ ഇരുവശങ്ങളിലും കുർമി വിഭാഗക്കാർ അഭിഷേക് ബാനർജിക്കെതിരെ പ്രതിഷേധവുമായി അണിനിരന്നിരുന്നു. കളളൻ കളളൻ എന്ന് വിളിച്ചാണ് അഭിഷേകിനോട് ഇവർ പ്രതിഷേധിച്ചത്. ബിർബാഹ ഹൻസ്ദയുടെ കാറിന് നേരെ ഇഷ്ടിക എടുത്ത് എറിയുകയായിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസാണ് പൊട്ടിയത്.
ഝാർഗ്രാമിലെ റോഡ് ഷോയ്ക്ക് ശേഷം അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹം ലോധാഷുലി വഴി ഷാൽബാനിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ആക്രമണം നടന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
ഒബിസി വിഭാഗത്തിലുളള കുർമി സമുദായം പട്ടിക വർഗ പദവിക്കായി പ്രക്ഷോഭം നടത്തിവരികയാണ്.
കഴിഞ്ഞ മാസം മുതൽ കുർമി വിഭാഗം ദക്ഷിണ ദിനാജ്പൂർ, പുരുലിയ, ഝാർഗ്രാം, പശ്ചിം മേദിനിപൂർ തുടങ്ങിയിടങ്ങളിൽ ഇവരുടെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
Discussion about this post