ചെന്നൈ: ചിന്നക്കനാലിൽ ഭീതിവിതച്ചതിനെ തുടർന്ന് പെരിയാറിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാന തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ നാശനഷ്ടം വിതയ്ക്കുന്നു. നിരവധി വാഹനങ്ങളും മറ്റും നശിപ്പിച്ച ആന അക്രമാസക്തനായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിക്കൊമ്പന് തുമ്പിക്കയ്ക്ക് പരിക്കേറ്റതായും കാട്ടാന ക്ഷീണിതനാണെന്നും വിവരങ്ങളുണ്ട്.
ആനയെ നാളെ പുലർച്ചെ മയക്കുവെടി വച്ച് മേഘമലയിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കോയമ്പത്തൂരിൽ നിന്ന് രണ്ട് കുങ്കിയാനകളും ഡോക്ടർമാർ, പാപ്പാൻമാർ എന്നിവരടങ്ങിയ സംഘം പുറപ്പെട്ടു കഴിഞ്ഞു.കോയമ്പത്തൂർ ടോപ് സ്ലിപ്പിൽ നിന്ന് ഇന്ന് രണ്ട് കുങ്കിയാനകളെയാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്ന കമ്പത്ത് എത്തിക്കുക. സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് രണ്ടാം അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം വഹിക്കുക.
ജനവാസമേഖലയിൽ നിന്നും അരിക്കൊമ്പനെ തുരത്താൻ വനപാലകർ പടക്കം പൊട്ടിച്ചതോടെ ആന വിരണ്ടോടി.ദൃശ്യങ്ങൾ പകർത്താൻ ചിലർ ഡ്രോണുപയോഗിച്ചതും ആനയ്ക്ക് ഭീതിയുണ്ടാക്കി. ഇതേ തുടർന്ന് പരിസരം വിട്ട കാട്ടാന ഇപ്പോൾ നടരാജ കല്യണമണ്ഡപത്തിന് സമീപമാണ് നിലവിൽ ഉള്ളത്.
അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊർജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്.
Discussion about this post