കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു മാപ്പ് ചോദിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. അനധികൃത പടക്ക നിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. മാദ്ധ്യമങ്ങളോട് ആയിരുന്നു മമതയുടെ പ്രതികരണം.
ദുരന്തബാധിതരായ കുടുംബങ്ങളോട് താഴ്മയായി ക്ഷമ ചോദിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും എല്ലാ സഹായവും ഉണ്ടാകും. കുടുംബങ്ങൾക്ക് രണ്ടര ലക്ഷം രൂപ സർക്കാർ ധനസഹായമായി പ്രഖ്യാപിക്കുന്നു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മമതാ ബാനർജി വ്യക്തമാക്കി.
മെയ് 16നായിരുന്നു ഖാദികുൽ ഗ്രാമത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം ഉണ്ടായത്. ഇതിൽ 11 പേർക്കാണ് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് നിരവധി അനധികൃത പടക്ക നിർമ്മാണ ശാലകൾ ആണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ സർക്കാർ കൃത്യമായി നടപടി സ്വീകരിക്കാത്തതാണ് വൻ ദുരന്തങ്ങൾക്ക് കാരണം ആകുന്നത്. ഇതിൽ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post