ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കുകയും എന്റെ പാർലമെന്റ് എന്റെ അഭിമാനം എന്ന ക്യാമ്പെയ്‌നിൽ പങ്കെടുക്കുകയും ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ്. ഇനി ഒരു കിംഗ് ഖാൻ ഇല്ലെന്ന് ആയിരുന്നു യുപിയിലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ചെയർപേഴ്‌സൺ പാങ്കുരി പഥകിന്റെ പ്രതികരണം.
മകനെ ലക്ഷ്യമിട്ടപ്പോഴും ജയിലിൽ അടച്ചപ്പോഴും ഷാരൂഖിനൊപ്പം നിന്നവരെ താരം നിരാശരാക്കുകയാണെന്ന് പാങ്കുരി പറയുന്നു. ഷാരൂഖിനെ മതത്തിന്റെ പേരിൽ വേട്ടയാടിയെന്നും സിനിമകൾക്ക് ബഹിഷ്‌കരണാഹ്വാനം നൽകിയപ്പോൾ ഒപ്പം നിന്നവരെയാണ് ഇപ്പോൾ നിരാശരാക്കിയതെന്നും പാങ്കുരി ട്വിറ്ററിൽ പറയുന്നു. നിങ്ങൾക്ക് അതിനൊക്കെ അർഹതയുണ്ടെന്നാണ് ഈ സംഭവം പറയുന്നതെന്നും പാങ്കുരി പഥക് കുറ്റപ്പെടുത്തി.
ഭാരതത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നതാണ് പാർലമെന്റ് എന്നും ഭരണഘടനയെ മുറുകെപ്പിടിക്കുന്നവരുടെ മഹത്തായ പുതിയ ഭവനമാണിതെന്നുമായിരുന്നു ഷാറൂഖിന്റെ വാക്കുകൾ. പുതിയ ഭാരതത്തിനായി പുതിയ പാർലമെന്റ് മന്ദിരമെന്നും ഷൂറൂഖ് കുറിച്ചു.
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മൈ പാർലമെന്റ് മൈ പ്രൈഡ് എന്ന് പറഞ്ഞ് ഓരോരുത്തരുടെയും ശബ്ദത്തിൽ വീഡിയോ വോയ്‌സ് ഓവറുകൾ നൽകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഷാറൂഖും ബോളിവുഡ് താരം അക്ഷയ് കുമാറും ഉൾപ്പെടെയുളളവർ ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി. ഷൂറൂഖിന്റെ വീഡിയോ പ്രധാനമന്ത്രിയും പങ്കുവെച്ചിരുന്നു.
Discussion about this post