പഞ്ചാബിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐ (ISI) പിന്തുണയുള്ള ഭീകര ശൃംഖലയെ തകർത്ത് പഞ്ചാബ് പോലീസ്. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) പ്രമുഖ പ്രവർത്തകനെ അതിശക്തമായ ഹാൻഡ് ഗ്രനേഡുമായി പിടികൂടിയതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (DGP) ഗൗരവ് യാദവ് അറിയിച്ചു. കൗണ്ടർ ഇന്റലിജൻസ് ജലന്ധർ വിഭാഗവും എസ്.ബി.എസ് നഗർ പോലീസും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിനൊടുവിലാണ് ഭീകരൻ വലയിലായത്.
വിദേശത്ത് ഒളിവിൽ കഴിയുന്ന ഭീകര നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ഇയാൾ പഞ്ചാബിൽ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ’86-P’ ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള ഹാൻഡ് ഗ്രനേഡ് കണ്ടെടുത്തിട്ടുണ്ട്. ജലന്ധറിലെ ആദംപൂരിന് സമീപമുള്ള ‘ഡെഡ് ലെറ്റർ ബോക്സ്’ (DLB) കേന്ദ്രത്തിൽ നിന്നാണ് പ്രതി ഈ സ്ഫോടകവസ്തു ശേഖരിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. നേരിട്ട് കാണാതെ ആയുധങ്ങളും പണവും കൈമാറാൻ ഭീകര സംഘടനകൾ ഉപയോഗിക്കുന്ന രഹസ്യ രീതിയാണ് ‘ഡെഡ് ലെറ്റർ ബോക്സ്’.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) സ്ഫോടകവസ്തു നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന പ്രധാന സൂത്രധാരന്മാരെയും ഇവർക്ക് തദ്ദേശീയമായി ലഭിച്ച സഹായങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഡി.ജി.പി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.











