ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ ചൊല്ലിയ സംസ്കൃത ശ്ലോകത്തെച്ചൊല്ലി കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഉയർത്തിയ വിവാദം എട്ടുനിലയിൽ പൊട്ടി. ബിരുദദാന ചടങ്ങിൽ ഗായത്രി മന്ത്രം ചൊല്ലിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപരമായ ചടങ്ങുകളിൽ നിന്ന് ഒഴിവാക്കണമെന്നും ആരോപിച്ച് ഷമാ മുഹമ്മദ് രംഗത്തെത്തിയതാണ് വൻ സോഷ്യൽ മീഡിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. എന്നാൽ ചടങ്ങിൽ ചൊല്ലിയത് ഗായത്രി മന്ത്രമേ അല്ലെന്നും തൈത്തിരീയ ഉപനിഷത്തിലെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള വിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള മന്ത്രങ്ങളാണെന്നും ഐ.ഐ.ടി പൂർവ്വ വിദ്യാർത്ഥികൾ തെളിവുസഹിതം ചൂണ്ടിക്കാട്ടിയതോടെ കോൺഗ്രസ് വക്താവ് പ്രതിരോധത്തിലായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു സംസ്കൃത ശ്ലോകം ആലാപനം ചെയ്തത്. “എന്റെ വീട്ടിലെ പാചകക്കാരൻ എന്നും രാവിലെ അടുക്കളയിൽ കയറുമ്പോൾ ഗായത്രി മന്ത്രം വെക്കാറുണ്ട്, എനിക്ക് അത് കേൾക്കാൻ ഇഷ്ടവുമാണ്. എന്നാൽ ഐ.ഐ.ടി പോലൊരു അക്കാദമിക് ചടങ്ങിൽ എന്തിനാണ് ഗായത്രി മന്ത്രം ചൊല്ലുന്നത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം മതപരമായ ആചാരങ്ങളിൽ നിന്ന് മുക്തമാകണം” എന്നായിരുന്നു ഷമാ മുഹമ്മദിന്റെ എക്സ് (X) പോസ്റ്റ്. അക്കാദമിക് പവിത്രതയെക്കുറിച്ച് വാദിക്കാൻ പാചകക്കാരന്റെ ഉദാഹരണം ഉയർത്തിക്കാട്ടിയതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുമാണ് വൻ വിനയായത്.
ഷമാ മുഹമ്മദിന്റെ വിവരക്കേടിനെ തിരുത്തി ഐ.ഐ.ടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയായ മെഹ്തയടക്കം നിരവധിയാളുകൾ രംഗത്തെത്തി. ചടങ്ങിൽ ആലപിച്ചത് ഗായത്രി മന്ത്രമല്ലെന്നും തൈത്തിരീയ ഉപനിഷത്തിലെ ശിക്ഷാവല്ലിയിൽ നിന്നുള്ള “തൻ മാം അവതു, തദ് വക്താരം അവതു…” എന്ന് തുടങ്ങുന്ന വരികളാണെന്നും അദ്ദേഹം വ്യക്തമാക്കി. പഠിക്കുന്ന വിദ്യാർത്ഥിക്കും അറിവ് പകർന്നുനൽകുന്ന ഗുരുവിനും സംരക്ഷണം നൽകണേ എന്നും അറിവ് പകരപ്പെടും മുമ്പ് ഇരുവരും തമ്മിലുള്ള മാനസിക ഐക്യം ഉറപ്പാക്കുന്നതുമായ പ്രാർത്ഥനയാണിത്. പുരാതന ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസ കാലത്ത് പഠനം പൂർത്തിയാക്കുന്ന സമാവർത്തന (Samavartana) ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന ഈ വരികൾ ഭാരതീയ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു മതപരമായ ചടങ്ങല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാഥമിക വിവരങ്ങൾ പോലും അന്വേഷിക്കാതെ രാഷ്ട്രീയം ലാക്കാക്കി പ്രമുഖ സ്ഥാപനങ്ങളെ അധിക്ഷേപിക്കാൻ ശ്രമിച്ച ഷമാ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.










