ന്യൂഡൽഹി : രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ അധ്യക്ഷന്മാരെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് സ്വതന്ത്ര കമ്മീഷൻ രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ‘ട്രൈബ്യൂണൽ പരിഷ്കരണ ബിൽ 2026’ ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ശക്തമായ ബഹളം വെയ്ക്കുന്നതിനിടയിലാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ ബിൽ സഭയിൽ അവതരിപ്പിച്ചതും ചർച്ചയില്ലാതെ വോട്ടെടുപ്പിനിട്ട് പാസാക്കിയതും. ബഹളം തുടർന്നതോടെ തുടർനടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ട്രൈബ്യൂണലുകളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാനും നിയമനങ്ങളിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാനുമാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. ബിൽ പ്രകാരം ന്യൂഡൽഹി ആസ്ഥാനമായി ‘നാഷണൽ ട്രൈബ്യൂണൽസ് കമ്മീഷൻ’ രൂപീകരിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കും കമ്മീഷന്റെ തലവൻ. കൂടാതെ രണ്ട് ജുഡീഷ്യൽ അംഗങ്ങളും രണ്ട് ടെക്നിക്കൽ അംഗങ്ങളും കമ്മീഷനിൽ ഉൾപ്പെടും. 2021-ലെ ട്രൈബ്യൂണൽ നിയമത്തിലെ ചില വ്യവസ്ഥകൾ അധികാരം വിഭജിക്കൽ തത്വങ്ങൾക്കും നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുൻപ് റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർമ്മാണവുമായി സർക്കാർ രംഗത്തെത്തിയത്.
നികുതി, കമ്പനി നിയമങ്ങൾ, പരിസ്ഥിതി, സെക്യൂരിറ്റീസ് മാർക്കറ്റ് തുടങ്ങിയ മേഖലകളിൽ അതിവേഗ നീതി ഉറപ്പാക്കുന്നതിൽ ട്രൈബ്യൂണലുകൾ പരസ്പരപൂരക സംവിധാനങ്ങളായി പ്രവർത്തിക്കുമെന്ന് സഭയെ അറിയിച്ച നിയമമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് ബില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ, 2021-ലെ മുൻ നിയമം റദ്ദാക്കിക്കൊണ്ട് കൊണ്ടുവന്ന പുതിയ ബില്ലിന്മേൽ നിർണായക നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ ഉദ്ദേശിച്ചിരുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് ബഹളം കാരണം സംസാരിക്കാൻ സാധിച്ചില്ല. നിർണായകമായ ഒരു നിയമനിർമ്മാണം വിശദമായ ചർച്ചകളോ പരിശോധനകളോ ഇല്ലാതെ പാസാക്കിയെടുത്തതിനെതിരെ ലോക്‌സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.








