ഇംഫാൽ: സംവരണത്തിന്റെ പേരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയ മണിപ്പൂരിൽ വീണ്ടും കുഴപ്പങ്ങളുണ്ടാക്കാൻ നുഴഞ്ഞുകയറിയ ഭീകരർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വെളിപ്പെടുത്തൽ. കലാപം ഉണ്ടായ മേഖലകളിൽ നുഴഞ്ഞുകയറിയ നാൽപതോളം ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊലപ്പെടുത്തിയതായി ബിരേൻ സിങ് പറഞ്ഞു.
എട്ട് മണിക്കൂറിലധികമായി കമാൻഡോകളും സംസ്ഥാന പോലീസും നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടുകയാണെന്നും എകെ 47, എം 16 ഉൾപ്പെടെയുളള ആയുധങ്ങളുമായിട്ടാണ് ഇവർ എത്തിയതെന്നും ബിരേൻ സിങ് വെളിപ്പെടുത്തി. ഗ്രാമങ്ങളിലെ സാധാരണക്കാരെ കൊലപ്പെടുത്തുകയും അവരുടെ വീടുകൾ തീവെയ്ക്കുകയുമായിരുന്നു ഇവരുടെ രീതി. ഇത് തിരിച്ചറിഞ്ഞതോടെയാണ് സൈന്യത്തിന്റെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുന്നതെന്ന് ബിരേൻ സിങ് കൂട്ടിച്ചേർത്തു.
ഇംഫാൽ താഴ് വരയിലും മറ്റ് അഞ്ചിടങ്ങളിലും പുലർച്ചെ രണ്ട് മണിക്ക് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായി ബിരേൻ സിങ് വെളിപ്പെടുത്തി. സെക്‌മെയ്, സുഗ്നു, കുംബി, ഫയേങ്, സെറൗ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടുതൽ മേഖലകളിൽ ഇവരുമായി വെടിവെയ്പുണ്ടായെന്നും കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ പലയിടത്തും കണ്ടതായി പ്രദേശവാസികൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
എന്നാൽ ഏതെങ്കിലും പ്രത്യേക ഭീകരസംഘടനയിൽ ഉളളവർ ആസൂത്രിതമായി നുഴഞ്ഞുകയറിയതാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വന്നിട്ടില്ല. സംവരണത്തിന്റെ പേരിൽ കൂകി മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപം അസം റൈഫിൾസ് രംഗത്തിറങ്ങിയാണ് നിയന്ത്രണ വിധേയമാക്കിയത്.
ഫയേങ്ങിൽ വെടിവെയ്പിൽ പരിക്കേറ്റ് പത്ത് പേരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ അറിയിച്ചു. ബിഷൻപൂരിലെ ചന്ദോൻപോക്പിയിൽ ഒരു കർഷകൻ വെടിയേറ്റ് മരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Discussion about this post