അങ്ങാടിപ്പുറം: ഒരു ഫോണിനായി ഡാം വറ്റിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ വാർത്ത കഴിഞ്ഞ ദിവസം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഫോണിനായി ഉദ്യോഗസ്ഥൻ വറ്റിച്ചത്.
സമാനമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് പാണ്ടിക്കാട് ഒറവംപുറത്തെ ശരത്തിന്റെ ഐ ഫോൺ വീണു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥനെ പോലും കുളമൊന്നും വറ്റിക്കാൻ ശരത്ത് മെനക്കെട്ടില്ല. പകരം ളരത്തും സുഹൃത്തുക്കളും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പി. എന്നിട്ടും ഫോൺ കിട്ടാതെ ആയതോടെ യുവാവ് പെരിന്തൽമണ്ണ യൂണിറ്റ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് സംഘം ഉടനെത്തി. ക്ഷേത്രപരിസരത്തെ സന്നാഹം കണ്ട്, ആരോ കുളത്തിൽ വീണതാണെന്ന് കരുതി നാട്ടുകാർ തടിച്ചു കൂടി.
പിന്നീടാണ് തെരച്ചിൽ നടക്കുന്നത് ഐ ഫോണിന് വേണ്ടിയാണെന്ന് നാട്ടുകാർ അറിയുന്നത്. ഇതോടെ നാട്ടുകാർക്ക് കൗതുകമായി. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങൾ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ കണ്ടെത്തിയത്. പത്ത് മിനിട്ടോളം തിരഞ്ഞാണ് ഫോൺ കണ്ടെത്തിയത്. ഇത് ശരത്തിന് കൈമാറി. ഫോണിന് കാര്യമായ കേടുപാടുകളില്ലെന്നാണ് ശരത്തിന്റെ പ്രതികരണം.
Discussion about this post