ന്യൂഡൽഹി : മണിപ്പൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് സംഘർഷം ഉടലെടുത്തത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
സൈന്യവും അർദ്ധസൈനിക വിഭാഗവും ഇംഫാൽ താഴ്‌വരയിലും ചുറ്റുമുള്ള ജില്ലകളിലും പട്രോളിംഗ് തുടരുകയാണെന്ന് ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത ആയുധ ശേഖരങ്ങൾ കണ്ടുകെട്ടുകയാണ് ലക്ഷ്യം. ഈ സംഭവങ്ങളെ തുടർന്ന് ഇംഫാലിൽ ഏർപ്പെടുത്തിയിരുന്ന 11 മണിക്കൂർ കർഫ്യൂ ആറര മണിക്കൂറായി ചുരുക്കാൻ ജില്ലാ അധികാരികൾ തീരുമാനിച്ചു.
സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 40 ഓളം ഭീകരരെ സുരക്ഷാ സേന വധിച്ചുവെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് അറിയിച്ചിരുന്നു. എകെ-47, എം-16, സ്‌നൈപ്പർ റൈഫിളുകൾ എന്നിവ ഉപയോഗിച്ചാണ് സായുധരായ ഭീകരർ സാധാരണക്കാർക്ക് നേരെ വെടിയുതിർത്തത്. മണിപ്പൂരിനെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും സുരക്ഷാ സേനയുമായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post