ഇംഫാൽ: മണിപ്പൂരിൽ ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. ഇത്തരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കുമെന്ന് സർക്കാർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാരിന്റെ മുന്നറിയിപ്പ്.
സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും വാർത്തകളും സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കും. സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കാതെ ജനങ്ങൾ സഹകരിക്കണം. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയുള്ളവർ പോലും സംഘർഷത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലെ സന്ദേശങ്ങളും വാർത്തകളും പരിശോധിച്ചാൽ അതിൽ ഏറിയ പങ്കും വ്യാജമാണെന്ന് വ്യക്തമാകും. ഇത്തരം വ്യാജ വാർത്തകൾ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കും. ഇതേ തുടർന്നാണ് ഉത്തരവ് പുറത്തിറക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മണിപ്പൂരിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. സംഘർഷ ബാധിത മേഖലകളിൽ സൈനികരും അർദ്ധ സൈനികരും വിന്യസിച്ചിട്ടുണ്ട്.
Discussion about this post