തിരുവനന്തപുരം: വീടുകളിലെയും കെട്ടിടങ്ങളിലെയും മലിന ജല നിർമ്മാർജ്ജനമെന്ന തല വേദനയ്ക്ക് പരിഹാരമാകുന്നു. ഇതിനായി മൊബൈൽ യൂണിറ്റുകൾ ( മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്) സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് സംസ്ഥാനത്ത് ഒരുക്കമായി. കേന്ദ്ര നഗരവികസന മന്ത്രാലയം, കേന്ദ്ര ജലശക്തി മന്ത്രാലയം, സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേശ്ടാവിന്റെ ഓഫീസ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ അംഗീകാരവും, വിവിധ ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് എംടിയു.
ആരോഗ്യം, ശുചിത്വം എന്നിവ ഇന്ന് ഏറെ ശ്രദ്ധ കൊടുക്കേണ്ട മേഖലകൾ ആണ്. അതുകൊണ്ട് തന്നെ ഈ എംടിയു കേരളത്തിൽ മാലിന്യസംസ്കരണത്തിൽ സാങ്കേതിക വിദ്യയുടെ സംയോജനവും, നൂതന പദ്ധതികളുടെ ആവിഷ്കാരവും വലിയ മുന്നേറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനജല സംസ്കരണത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മലിനജലം സ്രോതസ്സിൽ നിന്നും എടുത്ത് പ്ലാൻറിലെത്തിച്ച് സംസ്കരിക്കുന്നതാണ്. സ്വീവേജ്/സെപ്റ്റേജ് മാലിന്യങ്ങൾ മാറ്റുക എന്നത് ഏറെ ക്ലേശകരമായ പ്രവർത്തനമാണ്. ഈ സാഹചര്യത്തിലാണ് ഒരു നൂതന പദ്ധതി എന്ന നിലയിൽ മലിനജല/സ്വീവേജ് സംസ്കരണത്തിന് മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ആശയം മുന്നോട്ട് വെയ്ക്കുന്നത്.
ഒരു ട്രക്കിലോ മറ്റ് ചെറിയ വാഹനത്തിലോ ക്രമീകരിക്കാവുന്ന മലിനജല സംസ്കരണ യൂണിറ്റ്. 6000 ലിറ്റർ മലിനജലം ഒരു മണിക്കൂർ കൊണ്ട് സംസ്കരിച്ച് സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും. അപകടകാരികളായ അണുക്കളോ, മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല. യാതൊരുവിധ മണവും ഈ ജലത്തിനുണ്ടാവില്ല. മാത്രമല്ല പുറത്തേയ്ക്ക് വരുന്ന ജലം നിലവിലുള്ള പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും.
പ്രസ്തുത യൂണിറ്റിന്റെ സവിശേഷതകൾ നേരിട്ട് മനസ്സിലാക്കുന്നതിനും, പ്രായോഗികകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനുമായിട്ടാണ് ഒരു മാതൃകാവതരണം തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ക്രമീകരിച്ചിരിക്കുന്നത്.
Discussion about this post