സൂറത്ത്: സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന ഭർത്താവിനെ പിന്നീട് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കൽപ്പന എന്നിവരാണ് കൊല്ലപ്പെട്ടത്. താപി നദിക്കരയിൽ നിന്നാണ് യുവതിയുടേയും ഭർത്താവിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ചൗക്ക് ബസാർ പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ട്ത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൗശിക്കിന്റെ കൊലപാതകം നടത്തിയ സുഹൃത്ത് അക്ഷയ് കടാരയെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിൽ നിർമ്മാണ തൊഴിലാളിയായ കൗശികും കൽപ്പനയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. കൗശിക്കിന്റെ സുഹൃത്തായ അക്ഷയും ഭാര്യ മീനയും അടുത്തിടെ കൗശിക്കിന്റെ വീട്ടിൽ എത്തി താമസം ആരംഭിച്ചിരുന്നു. ആദ്യം രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ പിന്നീട് കൗശികും മീനയും തമ്മിൽ രഹസ്യബന്ധം ആരംഭിച്ചു. വീടിന് പുറത്ത് വച്ചും രണ്ട് പേരും കാണാൻ തുടങ്ങി.
ഇത് മനസിലാക്കിയ കൽപ്പന ഭർത്താവുമായി വഴക്കിടുകയും ബന്ധം തുടരരുതെന്ന് താക്കീത് കൊടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിൽ ബന്ധം തുടർന്നു. ഇതോടെ മീനയുടെ ഭർത്താവുമായി കൽപ്പന ഇക്കാര്യം സംസാരിച്ചു. അവിഹിത ബന്ധം അവസാനിപ്പിക്കണമെന്ന് മീനയോട് അക്ഷയും ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ മീന വീട് വിട്ടിറങ്ങി. അക്ഷയും ഇതോടെ വീട് വിട്ടിറങ്ങി. രണ്ട് പേരും പോയതിന് പിന്നാലെ കൽപ്പനയും കൗശിക്കും തമ്മിൽ വാക്ക് തർക്കം ആരംഭിച്ചു.
തർക്കത്തിനൊടുവിൽ കൽപ്പനയെ കൗശിക് കൊലപ്പെടുത്തി. ഈ സമയം വീട്ടിലെത്തിയ അക്ഷയ് കൽപ്പനയുടെ മൃതദേഹമാണ് കണ്ടത്. കൽപ്പനയെ കൊന്നതാണെന്ന് മനസിലായെങ്കിലും അത് പുറത്ത് കാണിക്കാതെ കൗശിക്കിനൊപ്പം ചേർന്ന് മൃതദേഹം മറവ് ചെയ്യാൻ കൗശിക്കിനൊപ്പം അക്ഷയും കൂടി. ചൗക്ക് ബസാറിലെ താപി നദിക്കരയിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച കൗശിക്കിന്റെ തലയിൽ അക്ഷയ് കല്ലെടുത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അറിയിച്ചു.
Discussion about this post