ന്യൂഡൽഹി : നേപ്പാൾ പ്രധാനമന്ത്രി പ്രധാനമന്ത്രി പുഷ്പ കമൽ ദഹലുമായി നിർണായക ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി പ്രചണ്ഡ ഇന്നാണ് ഇന്ത്യയിലെത്തിയത്. തുടർന്നാണ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഡൽഹിയിൽ നടക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് രാജ്യത്തെ സുരക്ഷാ ഉപദേഷ്ടാവ് നേപ്പാൾ പ്രധാനമന്ത്രിയുമായി ചർച്ചയ്‌ക്കൊരുങ്ങിയത്. യോഗത്തിൽ ഈ വിഷയവും ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.
ചൈന സന്ദർശിക്കാനും പ്രചണ്ഡയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ തന്റെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് നടത്താൻ അദ്ദേഹം തീരുമാനിച്ചു. തന്റെ രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക പുനരുജ്ജീവനത്തിനും സഹായത്തിനുമായി നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയെ സമീപിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ച നടത്താനും നിർണായക തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ നടന്ന ഉന്നത തല ചർച്ചകളെയും അതിലൂടെ കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇരു നേതാക്കളും പങ്കുവെയ്ക്കും.
സന്ദർശനവേളയിൽ പ്രചണ്ഡ, രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി നേരിട്ടെത്തി സ്വീകരിച്ചു.
Discussion about this post