ഇസ്ലാമാബാദ്: അറസ്റ്റിലായ 200 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലെ ജില്ലാ ജയിലിൽ നിന്ന് ഇന്ന് മോചിപ്പിക്കും. ഇത് രണ്ടാം ബാച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് പാക് അധികൃതർ മോചിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വാഗാ അതിർത്തിയിൽ നിന്ന് ഇന്ത്യൻ അധികൃതർക്ക് കൈമാറും. ഈ കഴിഞ്ഞ മെയ് 12ന് 198 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മാലിർ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
നേരത്തെ ആദ്യ ബാച്ചിലും 200 പേരെ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ ഇവരിൽ രണ്ട് പേർ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജയിലിൽ വച്ച് മരിച്ചു. സുൽഫിക്കർ എന്നയാൾ മെയ് 6നും സോമ ദേവ മെയ് 9നും ആണ് മരിച്ചത്. ഇരുവരും കുറച്ച് നാളുകളായി അസുഖബാധിതരായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യഘട്ടത്തിൽ ഗുജറാത്തിൽ നിന്നുള്ള 184 മത്സ്യത്തൊഴിലാളികളെയും ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് പേരെയും ദിയുവിൽ നിന്ന് നാല് പേരെയും മഹാരാഷ്ട്രയിൽ നിന്ന് അഞ്ച് പേരെയും ഉത്തർപ്രദേശിൽ നിന്ന് രണ്ട് പേരെയും വിട്ടയച്ചു.
ഗുജറാത്തിലെ 184 മത്സ്യത്തൊഴിലാളികളിൽ ഗിർ സോമനാഥ് ജില്ലയിൽ നിന്നുള്ള 152 പേരും ദേവഭൂമി ദ്വാകയിൽ നിന്ന് 22 പേരും ജാംനഗർ, ജുനാഗഡ്, കുച്ച്, വൽസാദ് നൗസരി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും, പുർബന്ദറിൽ നിന്നുള്ള അഞ്ച് പേരും പാകിസ്താൻ ജയിലിൽ നിന്ന് മോചിതരായി.100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മൂന്നാമത്തെ ബാച്ചിനെ ജൂലൈ 3ന് വിട്ടയച്ചേക്കും.
Discussion about this post