കോഴിക്കോട് : ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. കോഴിക്കോട് താമരശ്ശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. വൈദ്യപരിശോധനയിലാണ് പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.
വീട്ടിലേക്കെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ കോളേജ് അധികൃതർ അന്വേഷിച്ചു. അപ്പോഴാണ് പെൺകുട്ടി വീട്ടിലെത്തിയിട്ടില്ല എന്ന വിവരം ലഭിച്ചത്. തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്.
ഒരാൾ തനിക്ക് ലഹരി നൽകിയെന്നും വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. പോലീസ് എത്തുമ്പോഴും പ്രതി അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. പോലീസിനെ കണ്ട് ഭയന്ന് ഇയാൾ ഓടുകയായിരുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
Discussion about this post