ഭുവനേശ്വർ: രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒഡീഷയിൽ ട്രെയിൻ ദുരന്തം. ബാലസോറിൽ ഒരേ സ്ഥലത്ത് രണ്ട് ട്രെയിൻ അപകടം. പാളം തെറ്റിയ ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ ഗുഡ്‌സ് ട്രെയിനുമായി കൂട്ടി ഇടിച്ചു അപകടമുണ്ടായി. ബഹനാഗ റെയിൽവേ സ്‌റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചത്.
ഇതിന് പിന്നാലെ പിന്നാലെ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും പാളം തെറ്റി. ബാലസോർ സ്‌റ്റേഷനിൽ തന്നെയാണ് ഈ അപകടവും സംഭവിച്ചത്. നേരത്തെ അപകടത്തിൽപ്പെട്ട ട്രെയിനിൻ്റെ കോച്ചുകളിലേക്ക് ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിക്കുകയായിരുന്നു.കോർമണ്ഡൽ എക്‌സ്പ്രസിന്റെ 15 ഓളം കോച്ചുകള്‍ പാളം തെറ്റിയിരുന്നു. ഈ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചതാണ് മൂന്നാമതൊരു ട്രെയിന്‍ കൂടെ അപകടത്തില്‍പ്പെടാന്‍ കാരണം. ഇതോടെ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. രണ്ട് കോച്ചുകൾ പാളം തെറ്റി മറിഞ്ഞു. രണ്ട് അപകടത്തിൽ കൂടി ഏകദേശം നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അൻപതോളം പേർ മരണപ്പെടുകയും 30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഒഡീഷ സർക്കാർ, റെയിൽവേ എന്നിവരുമായി ആശയവിനിമയം നടത്തിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. ബാഗനാഗ റെയിൽവേ സ്റ്റേഷനിൽ രാത്രി 7.20 ഓടെയാണ് അപകടം നടന്നത്. അടിയന്തര നടപടികൾ സ്വീകരിച്ചെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. മൂന്ന് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post