തൃശൂർ: ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന നാല് മലയാളികൾ സുരക്ഷിതർ. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു സംഘം. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേർ കുറച്ചുദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.
പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി.
”കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അഭയം തേടിയെന്ന് അപകടത്തിൽപ്പെട്ട കിരൺ പറയുന്നു.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേർ ഇന്ന് ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്.
Discussion about this post