തിരുവനന്തപുരം: പ്രാദേശികവാദവും ഹിന്ദി ഭാഷാ വിവാദവും ഒക്കെയായി ഡൽഹിയിൽ ഇരുന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിയന്ത്രിക്കാനാണോ ബിജെപിയുടെ നീക്കമെന്ന ചോദ്യത്തിന് കുറിക്കുകൊളളുന്ന മറുപടി നൽകി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ഇന്ത്യാടുഡെ സൗത്ത് കോൺക്ലേവിലായിരുന്നു അണ്ണാമലൈയുടെ വാക്കുകൾ.
“എനിക്ക് ഈ കസേരയിൽ അഭിമാനത്തോടെ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാര്യകർത്താവ് എന്ന് വിളിക്കാൻ കഴിയും. കാരണം ഞാൻ ബിജെപിയുടെ തമിഴ്‌നാട്ടിലെ ഒരു കാര്യകർത്താവ് ആണ്. മോദിജി ഗുജറാത്തിൽ നിന്നുളള കാര്യകർത്താവും അദ്ദേഹം ഡൽഹിയിൽ പ്രധാനമന്ത്രിയായി ഇരിക്കുന്നു അതാണ് ബിജെപി. പക്ഷെ കോൺഗ്രസിൽ എല്ലാം ഹൈക്കമാൻഡ് ആണ്. ഡൽഹിയിൽ നിന്ന് ഭരിക്കുന്നു, സർക്കാരുകളെ പിരിച്ചുവിടുന്നു” ഇതാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
ദേശീയ പാർട്ടികൾക്കെല്ലാം തമിഴ്‌നാട്ടിൽ മോശം പേര് ലഭിച്ചത് കോൺഗ്രസ് കാരണമാണെന്നതാണ് ഏറ്റവും വലിയ തമാശയെന്ന് അണ്ണാമലൈ പറഞ്ഞു. ഡൽഹി ഭരണം കോൺഗ്രസിന്റെ സംസ്‌കാരമാണ്. ചില ആളുകൾ അതിനെ ബിജെപിയുമായി ചേർത്തുവെയ്ക്കുന്നു അത്രേയുളളൂ.
തൊഴിലില്ലായ്മ ഉയരുന്നുവെന്ന കോൺഗ്രസ് എംപി മാണിക്കം ടാഗോറിന്റെ ആരോപണത്തിനും ഉരുളയ്ക്ക് ഉപ്പേരി പോലൊയായിരുന്നു അണ്ണാമലൈയുടെ മറുപടി. അവരുടെ നേതാവ് രാഹുലിന് ജോലിയില്ലെന്ന് കരുതി രാജ്യത്തെ ചെറുപ്പക്കാർ മുഴുവൻ അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദിക്ക് വേണ്ടി മാത്രം നിലകൊണ്ടത് കോൺഗ്രസ് ആണ്. 1968 ലും 1986 ലെ സെക്കൻഡ് എഡ്യുക്കേഷൻ പോളിസിയിലൂടെയും അതാണ് സംഭവിച്ചത്. എന്നാൽ 2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ മാത്രമാണ് റീജിയണൽ ഭാഷയെക്കുറിച്ച് പറയുന്നതെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.
Discussion about this post