ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടപ്പെടുന്നത് രാജ്യത്ത് അസാധാരണമായ സംഭവമാണ്. 288 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ജൂൺ 2 വെള്ളിയാഴ്ചയാണ് നടന്നത്. എന്നാൽ ഇത് ആദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം ഉണ്ടാകുന്നത്, പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസങ്ങളിൽ. അതേ, രാജ്യത്തെ ഞെട്ടിച്ച പല വലിയ ട്രെയിൻ ദുരന്തങ്ങളും നടന്നത് വെള്ളിയാഴ്ച ദിവസമാണ്.
ബാലസോറിൽ അപകടത്തിൽ കോറമാൻഡൽ എക്‌സ്പ്രസ് 14 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു വെള്ളിയാഴ്ച ദിവസമാണ് അപകടത്തിൽ പെട്ടത്, അതും ഒഡീഷയിൽ വെച്ച് തന്നെ. 2009 ഫെബ്രുവരി 13 നായിരുന്നു സംഭവം. ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മാറുന്നതിനിടെ ചെന്നൈ-കോറമാൻഡൽ എക്സ്പ്രസിന്റെ 13 ബോഗികൾ പാളംതെറ്റുകയായിരുന്നു. രാത്രി 7.30നും 7.40 ഇടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ എൻജിൻ മറ്റൊരു ട്രാക്കിലേക്ക് തെന്നിമാറി. 16 പേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്.
പതിനാല് വർഷങ്ങൾക്കിപ്പുറം ഒരു വെള്ളിയാഴ്ച ദിവസം അതേ ട്രെയിൻ അപകടത്തിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് 288 പേർക്കാണ്.
കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ ദുരന്തമുണ്ടായത് 1988, ജൂലൈ 8 വെള്ളിയാഴ്ചയായിരുന്നു. അഷ്ടമുടി കായലിലെ പെരുമൺ പാലത്തിലൂടെ സഞ്ചരിച്ച ട്രെയിൻ പാളം തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഐലന്റ് എക്സ്പ്രസിന്റെ ഒമ്പത് ബോഗികൾ പകൽ 12.56 ന് കായലിലേക്ക് പതിച്ചു. അപകടത്തിൽ 105 പേരാണ് അന്ന് മരിച്ചത്. എന്നാൽ അപകടത്തിന്റെ കാരണം ഇന്നും അവ്യക്തമാണ്.
കടലുണ്ടി ട്രെയിൻ അപകടം നടന്നത് 2001 ജൂൺ 22 നാണ്, വെള്ളിയാഴ്ച ദിവസം വൈകീട്ട് 5.10ന്. കോഴിക്കോട് നിന്നും പുറപ്പെട്ട മംഗളൂരു-ചെന്നൈ എക്‌സ്പ്രസ്, കടലുണ്ടി പാലത്തിന് മുകളിൽ നിന്ന് പാളം തെറ്റിപുഴയിലേക്ക് പതിച്ചു. അന്ന് 52 പേർ മരിക്കുകയും 222 പേർക്ക് പരിക്കേൽക്കുയും ചെയ്തു.
രാജ്യത്തെ ആദ്യത്തെ ട്രെയിൻ അപകടമായ ബോംബെ-മദ്രാസ് മെയിൽ അപകടം നടന്നതും വെള്ളിയാഴ്ചയാണ്. 1902 സെപ്റ്റംബർ 12 നാണ് ബോംബെ-മദ്രാസ് മെയിൽ കടപ്പ ജില്ലയിലെ മംഗളപ്പട്ടണത്തിന് അടുത്തുള്ള ഒരു പാലത്തിൽ നിന്ന് പാളം തെറ്റിയത്. 100 ഓളം യാത്രക്കാർ അന്ന് മരിച്ചു.
1956 നവംബർ 23ന് മദ്രാസ് (ചെന്നൈ) – തൂത്തുകുടി എക്സ്പ്രസ് നദിയിലേക്ക് മറിഞ്ഞതും വെള്ളിയാഴ്ചയായിരുന്നു
Discussion about this post