കമ്പം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്ന് വിട്ടു. തമിഴ്‌നാട് മുഖ്യവനപാലൻ ശ്രീനിവാസ് റെഡ്ഡിയാണ് ആനയെ തുറന്ന് വിട്ട വാർത്ത സ്ഥിരീകരിച്ചത്. അപ്പർ കോതയാർ മേഖലയിലാണ് തുറന്ന് വിട്ടിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായത് കൊണ്ട് അരിക്കൊമ്പനെ കാടിനുള്ളിൽ തുറന്നുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. മതിയായ ചികിത്സ നൽകിയ ശേഷമാണ് അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിട്ടതെന്ന് അധികൃതർ വ്യക്തമാക്കി
ദൗത്യസംഘത്തിലെ വനപാലകർ കാടിനുള്ളിൽ തന്നെ ഇപ്പോഴും തുടരുകയാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അരിക്കൊമ്പനെ കളക്കാട്-മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ചത്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിനുള്ളിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പന്റെ തുമ്പിക്കയ്യിൽ ആഴത്തിലുള്ള മുറിവ് ഉള്ളതും ആശങ്കയ്ക്ക് കാരണമായിരുന്നു.
അതേസമയം അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. നിലവിലെ അവസ്ഥയിൽ കാട്ടിലേക്കയച്ചാൽ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹർജിയിൽ പറയുന്നത്.
Discussion about this post