കണ്ണൂർ: കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എരഞ്ഞോളി കുടക്കളത്താണ് സംഭവം. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.
അതേസമയം പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ കയറി അക്രമം സൃഷ്ടിച്ച കാട്ടുപന്നിയെയും വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. തുടർന്ന് നാട്ടുകാർ പന്നിയെ ഓഡിറ്റോറിയത്തിനുള്ളിൽ പൂട്ടിയിട്ടു.
വിവരമറിഞ്ഞ് പത്ത് മണിയോടെ ഗൂഡ്രിക്കൽ റേയിഞ്ചിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് പി ആർ പ്രമോദാണ് ഉത്തരവിട്ടത്. പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യുവിനെ വടശ്ശേരിക്കരയിൽ നിന്ന് വിളിച്ചു വരുത്തി പതിനൊന്നേ മുക്കാലോടെ വെടി വച്ചു കൊല്ലുകയായിരുന്നു.
Discussion about this post