ഒട്ടാവ: കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫർ ലെറ്റർ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിടാനൊരുങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം. വിദ്യാർത്ഥികളെ തിരികെ അയക്കാനുള്ള നടപടികൾ കാനഡ താത്കാലികമായി നീട്ടിവച്ചു. ഓഫർ ലെറ്റർ വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് 700 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് കാനഡ നാടു കടത്താൻ തീരുമാനിച്ചിരുന്നത്.
ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിർണായക ഇടപെടലിനെ തുടർന്നാണ് വിദ്യാർത്ഥികളെ തിരികെ അയക്കാനുള്ള അടിയന്തിര നടപടികൾ കാനഡ താത്കാലികമായി ഉപേക്ഷിച്ചത്. വിദ്യാർത്ഥികളുടെ പ്രശ്‌നം അറിഞ്ഞയുടൻ ഹൈക്കമ്മീഷൻ കനേഡിയൻ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്നുമായിരുന്നു ഹൈക്കമ്മീഷൻ അറിയിച്ചത്. ഇതിന് പിന്നാലെ
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടിക്രമങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സർക്കാരിനോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
പഞ്ചാബ് സ്വദേശി ലവ്പ്രീത് സിംഗിന് ലഭിച്ച ഓഫർ ലെറ്റർ വ്യാജമാണെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഓഫർലെറ്റർ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയായിരുന്നു ഇവരെയെല്ലാം രാജ്യത്തേക്ക് മടക്കി അയക്കാനുള്ള നീക്കങ്ങൾ കാനഡ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ലവ്പ്രീത് സിംഗിന് ഉൾപ്പെടെ 700 വിദ്യാർത്ഥികൾക്ക് സർക്കാർ നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഈ മാസം 13 നുള്ളിൽ കാനഡ വിടണം എന്നായിരുന്നു നിർദ്ദേശം. സംഭവത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെയാണ് നടപടികൾ നീട്ടിവച്ചുകൊണ്ടുള്ള സർക്കാരിന്റെ അറിയിപ്പ്.
Discussion about this post