അഹമ്മദാബാദ്: പോർബന്തറിൽ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ നാല് ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ നാല് ഭീകരരിൽ മൂന്ന് യുവാക്കൾ അഫ്ഗാനിസ്ഥാനിലേക്ക് പരിശീലനത്തിനായി പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഐഎസിന്റെ ഉപസംഘടനയായ എസ്‌ഐസ് ഖൊറെസാനിൽ പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം.ഭീകരർ ഇറാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. മുഹമ്മദ് നസീർ മിറിന്റെ മകൻ ഉബൈദ് നസീർ മിർ (21), അബ്ദുൾ ഖയൂം ഷാളിന്റെ മകൻ ഹനാൻ ഹയാത്ത് ഷാൾ (20), അബ്ദുൾ റഷീദ് ഷായുടെ മകൻ മുഹമ്മദ് ഹാസിം ഷാ (21) എന്നിവരാണ് പിടിയിലായ ഭീകരർ.
എടിഎസ് പിടികൂടിയ സുമൈറ ബാനോ മാലിക് എന്ന സൂറത്ത് സ്വദേശിനിയായ വനിതാ ഭീകരനേതാവാണ് ശ്രീനഗർ സ്വദേശികളായ പിടിയിലായ ഭീകരരെ തീവ്രവാദസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. സുമൈറക്കൊപ്പം സുബേർ അഹമ്മദ് മുൻഷി എന്ന ഭീകരനേതാവും റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീകരരെ അബു ഹംസ എന്ന ഭീകരനേതാവും സ്വാധീനിച്ചിരുന്നതായാണ് വിവരം.
തഹ്രീകുൽ മുജാഹിദ്ദീൻ സ്ഥാപക-കമാൻഡർ അബ്ദുൾ ഗനി ദാർ എന്ന ഗസാലിയുടെ മരുമകനും ഐഎസ്‌കെപി കമാൻഡർ ഐജാസ് അഹമ്മദ് അഹങ്കറിന്റെ ശൃംഖലയുമായി മൂന്ന് ഭീകരരും ഓൺലൈനിൽ ബന്ധം സ്ഥാപിച്ചിരുന്നു. ഇവരിൽ നിന്ന് ഐഎസിന്റെ പതാകകൾ, ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ,ജിഹാദി സാഹിത്യങ്ങൾ,ആയുധങ്ങൾ എന്നിവ പിടികൂടിയിരുന്നു. പോർബന്തറിൽ മത്സ്യത്തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ ജീവിച്ചിരുന്നത്.
Discussion about this post