തിരുവനന്തപുരം: കൂടുതൽ കരുത്താർജ്ജിച്ച് അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ്. അതിതീവ്ര ചുഴലിക്കാറ്റായി നിലനിന്നിരുന്ന ബിപോർജോയ് നിലവിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ഗുജറാത്ത് – പാകിസ്താൻ തീരത്തേക്ക് അടുക്കുകയാണ് കാറ്റ്.
രാവിലെയോടെയായിരുന്നു ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി മാറിയത്. നിലവിൽ വടക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. ബുധനാഴ്ചയോടെ കാറ്റ് വടക്ക്- വടക്ക്- കിഴക്ക് ദിശമാറി സഞ്ചരിക്കും. വ്യാഴാഴ്ച സൗരാഷ്ട്ര & കച്ച് അതിനോട് ചേർന്നുള്ള പാകിസ്താൻ തീരത്ത് മണ്ഡവി ( ഗുജറാത്ത് ) ക്കും കറാച്ചിക്കും ഇടയിൽ കരതൊടുമെന്നാണ് നിലവിലെ പ്രവചനം. മണിക്കൂറിൽ പരമാവധി 150 കിലോ മീറ്റർ വേഗതയിലാണ് കാറ്റ് തീരം തൊടുക. കാറ്റ് കരയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സൗരാഷ്ട്ര – കച്ച് ( ഗുജറാത്ത് )തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കരയിലേക്ക് പ്രവേശിച്ചാൽ കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി ബിപോർജോയ് മാറും. തുടർന്ന് പാകിസ്താൻ തീരത്തേക്ക് മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടിട്ടുണ്ട്. രാവിലെ മുതൽ സംസ്ഥാനമൊട്ടാകെ വലിയ അളവിൽ മഴ ലഭിക്കുന്നുണ്ട്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
Discussion about this post