ഒട്ടാവ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻ ഭീകരർ പരേഡ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കനേഡിയൻ രാഷ്ട്രീയ നേതാവ് പിയറെ പൊലിവറെ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി കൺസർവേറ്റീവ് പാർട്ടി മുതിർന്ന നേതാവായ അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി പിയറി രംഗത്ത് എത്തുന്നത്.
ഖാലിസ്ഥാൻ ഭീകരരുടെ നിന്ദ്യമായ പ്രവർത്തിയെ സക്തമായി അപലപിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊലപാതകങ്ങൾ ആഘോഷമാക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടേത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ നാലിനായിരുന്നു ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ ഖാലിസ്ഥാൻ ഭീകരർ ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിക്കുന്ന തരത്തിൽ ഫ്‌ളോട്ട് പ്രദർശിപ്പിച്ചത്. ഇതിന്റെ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ കാനഡയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് എത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇത്തരം പ്രവർത്തികൾ ഒരിക്കലും നല്ലതല്ലെന്ന് ആയിരുന്നു സംഭവത്തോട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ പറഞ്ഞത്.
Discussion about this post