തിരുവനന്തപുരം: തമിഴ്‌നാട് വനംവകുപ്പ് പിടികൂടി കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പൻ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി. നെയ്യാർ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റർ അകലെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറ കടുവാ വന്യജീവി സങ്കേതത്തിനുള്ളിൽ തമിഴ്‌നാട് വനംവകുപ്പ് തുറന്നുവിട്ടത്. കേരളാവനംവകുപ്പ് റേഡിയോ സിഗ്നൽ നിരീക്ഷിച്ച് വരികയാണ്.
ആന ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചിന്നക്കനാലിൽ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം. പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.
അരിക്കൊമ്പൻ ഇനിയും ജനവാസമേഖലയിലേക്ക് കടന്നാൽ പ്രശ്‌നങ്ങൾ വഷളാവും എന്നത് കൊണ്ട് വനാതിർത്തി കടക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനപാലകർ.അരിക്കൊമ്പനെ നിരീക്ഷിക്കാൻ അമ്പതംഗ ദൗത്യസംഘത്തെ തമിഴ്‌നാട് വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്
Discussion about this post