ന്യൂഡൽഹി: നേരിട്ടുളള വിദേശ നിക്ഷേപത്തിൽ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ. 2022 -23 സാമ്പത്തിക വർഷത്തെ കണക്കുകളിൽ യുഎഇ ഇന്ത്യയിൽ നടത്തിയ നിക്ഷേപം 3.35 ബില്യൻ ഡോളറിലെത്തി. 2021 -22 സാമ്പത്തിക വർഷം 1.03 ബില്യൻ യുഎസ് ഡോളറായിരുന്ന നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷം വീണ്ടും ഉയർന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുളള നേരിട്ടുളള വിദേശനിക്ഷേപത്തിൽ മൂന്ന് മടങ്ങ് വർദ്ധനയാണ് ഉണ്ടായത്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ആൻഡ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ കണക്കുകളിലാണ് ഈ വിവരം. കൺസ്ട്രക്ഷൻ മേഖലയിലും സമുദ്ര ഗതാഗതത്തിലും ഊർജ്ജ മേഖലയിലും സേവന മേഖലയിലുമാണ് യുഎഇ മുഖ്യമായും നിക്ഷേപം നടത്തിയത്.
2021- 22 സാമ്പത്തിക വർഷം ഏഴാം സ്ഥാനത്തായിരുന്നു യുഎഇയുടെ നിക്ഷേപം. ഇന്ത്യയും യുഎഇയും തമ്മിൽ 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെയുളള നടപടികളാണ് നേരിട്ടുളള നിക്ഷേപം വർദ്ധിക്കാനുളള കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2022 മെയ് ഒന്ന് മുതൽ കരാർ പ്രാവർത്തികമാകുകയും ചെയ്തിരുന്നു.
സിംഗപ്പൂരാണ് 17.2 ബില്യൻ യുഎസ് ഡോളർ നിക്ഷേപിച്ച് രാജ്യത്തെ നിക്ഷേപക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുളളത്. മൗറീഷ്യസ് (6.1 ബില്യൻ യുഎസ് ഡോളർ) രണ്ടാം സ്ഥാനത്തും 6 ബില്യൻ യുഎസ് ഡോളറുമായി അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്.
Discussion about this post