മുംബൈ: ആദിപുരുഷ് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാൻ സ്വാമിക്ക് റിസർവ്വ് ചെയ്യാനുളള അണിയറ പ്രവർത്തകരുടെ തീരുമാനം ചലച്ചിത്ര പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ട്രോളുകൾക്കും വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചു. എന്നാൽ ചർച്ചകൾക്ക് പിന്നാലെ ഒട്ടേറെ വ്യാജ പ്രചാരണങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായി പടം പുറത്തിറക്കുന്ന ടി സീരീസ് ചൂണ്ടിക്കാട്ടി.
തിയറ്ററുകളിലെ ഹനുമാൻ സീറ്റിനോട് ചേർന്ന സീറ്റിൽ ഇരിക്കണമെങ്കിൽ കൂടുതൽ പണം വേണമെന്നതാണ് ഒരു പ്രചാരണം. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്ന് ടി സീരീസ് ട്വിറ്ററിലൂടെ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഹനുമാൻ സീറ്റിനോട് ചേർന്ന സീറ്റുകൾക്ക് ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടാകില്ലെന്നും ടി സീരീസ് വ്യക്തമാക്കി.
തെറ്റായ പ്രചാരണങ്ങളിൽ വീണുപോകരുതെന്നും കമ്പനി അഭ്യർത്ഥിച്ചു. ജയ് ശ്രീറാം വാക്കുകളോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. ഈ മാസം 16 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിയും തമിഴും മലയാളവും ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.
ഹനുമാൻ സ്വാമിക്കായി സീറ്റ് മാറ്റിവെയ്ക്കാനുളള തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാമകഥ പറയുന്ന സ്ഥലങ്ങളിൽ ഹനുമാന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസമെന്നും ആ വിശ്വാസമാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്നുമുളള ഉറച്ച നിലപാടിലാണ് നിർമാതാക്കൾ.
ഓം റൗത്തിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിൽ പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ തുടങ്ങിയവരാണ് അണിനിരക്കുന്നത്.
Discussion about this post