മുസാഫർനഗർ: ബുർഖ ധരിച്ച യുവതി മദ്യഷോപ്പിലെത്തിയത് ചോദ്യം ചെയ്യുകയും തലയറുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. യുപിയിലെ മുസാഫർപൂരിലാണ് സംഭവം. യുവാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് മുസാഫർനഗർ ഡിഎസ്പി പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി പോലീസ് ഉടൻ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തെ ക്രമസമാധാനത്തിന് ഭംഗം വരുത്താൻ ശ്രമിച്ചതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനുമാണ് യുവാക്കൾക്കെതിരെ കേസെടുത്തത്. ഇവരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഇവർക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യഷോപ്പിലേക്ക് പോയ യുവതിയോട് നിങ്ങൾ എന്തിനാണ് ഇവിടെ നിന്ന് മദ്യം വാങ്ങുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതികളിൽ ഒരാൾ ഭീഷണി തുടങ്ങിയത്.
നിനക്ക് എന്നെ അറിയില്ല, ഞാൻ പല തവണ ജയിലിൽ കിടന്നിട്ടുളളതാണ്. ഇവിടെവെച്ച് നിന്റെ തലയറുക്കും എന്ന് തുടങ്ങിയ ഭീഷണികളാണ് പിന്നീട് ഉണ്ടായത്. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരുമെത്തിയത്. ബിയർ വാങ്ങാനാണ് വന്നതെന്ന് പറഞ്ഞെങ്കിലും ഇവർ അനുവദിച്ചില്ല. ഭീഷണിപ്പെടുത്തിയ ശേഷം മുന്നറിയിപ്പ് നൽകിയാണ് യുവതിയെ ഇവർ പോകാൻ അനുവദിച്ചത്.
ഷാനവാസ് എന്ന് വിളിക്കുന്ന ബക്കു (40), ആദിൽ അഹമ്മദ് (30), സഹോദരൻ സാജിദ് അഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളാണ് മൂന്ന് പേരും. സംഭവസമയത്ത് അടുത്തുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ പകർത്തിയത്. രണ്ട് മിനിറ്റ് വരുന്ന ദൃശ്യങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വൈറൽ ആകുകയായിരുന്നു.
Discussion about this post