ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീർ ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ രാത്രിയാണ് സൈന്യവും പോലീസും ചേർന്ന് സംയുക്തമായി തിരച്ചിൽ ആരംഭിച്ചതെന്നും കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ പൂഞ്ച് സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ നിയന്ത്രണ രേഖയിൽ 10ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെട്ടതായത്.
Discussion about this post