ബംഗളുരു: കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന നിർണായക ബില്ലുകളെല്ലാം കോൺഗ്രസ് സർക്കാർ പിൻവലിച്ചു.മതപരിവർത്തന നിരോധന നിയമമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മന്ത്രിസഭാ യോഗത്തിലാണ് നിയമം പിൻവലിക്കാൻ തീരുമാനമായത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ചില പാഠഭാഗങ്ങൾ നീക്കം ചെയ്യാനും കോൺഗ്രസ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളാണ് പ്രധാനമായും ഒഴിവാക്കുന്നത്. ഇക്കാര്യം സംബന്ധിച്ചും മന്ത്രിസഭ തീരുമാനമെടുത്തു.
ഇക്കഴിഞ്ഞ 2022 ഒക്ടോബറിലാണ് കർണാടകയിൽ മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) നിലവിൽ വന്നത്. ബിജെപി സർക്കാർ കൊണ്ടുവന്ന ബിൽ നിയമസഭ പാസാക്കുകയായിരുന്നു. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിലാണ് ബിൽ 2022 സെപ്റ്റംബറിൽ നിയമസഭ പാസാക്കിയത്.
2021 ഡിസംബറിൽ ബിൽ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഉപരിസഭയായ നിയമ നിർമാണ കൗൺസിലിന്‍റെ അംഗീകാരം നേടാനായില്ല. തുടർന്ന് കൗൺസിലിനെ മറികടന്ന് 2022 മേയിൽ സർക്കാർ ബിൽ ഓർഡിനൻസായിറക്കുകയായിരുന്നു.








