മുംബൈ : എൻഡിഎ സഖ്യം ഭരണത്തിലുള്ള രാജ്യത്തെ 21 സംസ്ഥാനങ്ങളിലും 2029-ഓടെ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മുംബൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രി സർക്കാരിന്റെ ഈ വലിയ നയപരമായ ലക്ഷ്യം വ്യക്തമാക്കിയത്. നിലവിൽ രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതം നോക്കാതെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വിവാഹം, വിവാഹമോചനം, ദത്തുടുക്കൽ, സ്വത്ത് അവകാശം എന്നിവയിൽ ഒരേ നിയമം ഉറപ്പാക്കുകയാണ് ഏകീകൃത സിവിൽ കോഡിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മുൻപ് നിലനിന്നിരുന്ന വ്യക്തിനിയമങ്ങൾക്ക് പകരം എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നിയമനിർമ്മാണം ദേശീയ ഒരുമയ്ക്ക് അത്യാവശ്യമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ സുരക്ഷാ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം ഭീകരവാദത്തിനെതിരെ സർക്കാരിന് പൂജ്യം സഹിഷ്ണുതയാണുള്ളതെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുസേവനം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവാ സങ്കൽപ്പ് അഭിയാൻ’ നടത്തുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ ബൂത്തുകളിലും ജനങ്ങളിലേക്ക് വികസന സന്ദേശങ്ങൾ എത്തിക്കുന്നതിനായി കാശിയിൽ നിന്ന് ഗുജറാത്തിലെ വഡ്നഗറിലേക്ക് പ്രത്യേക ബൈക്ക് റാലിയും സംഘടിപ്പിക്കും. 2014-ന് ശേഷം രാജ്യം അഴിമതിയും കുടുംബ ഭരണവും അവസാനിപ്പിച്ച് വികസന അധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് മാറിയെന്നും സാമ്പത്തിക വളർച്ചയിൽ ഭാരതം മുൻനിരയിൽ എത്തിനിൽക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.









