പശ്ചിമ ബംഗാളിലെ മുർഷിദാബാദ്-മാൽഡ അതിർത്തിയിലെ പദ്മ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട 10 ബംഗ്ലാദേശ് പൗരന്മാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സമയോചിതമായി രക്ഷപ്പെടുത്തി. അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം വിട്ട ബോട്ട് നടുക്കടലിൽ മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മൂന്ന് സ്ത്രീകളും മറ്റ് രണ്ട് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടുന്നു. അതിർത്തി കാക്കുന്ന ബിഎസ്എഫ് 71-ാം ബറ്റാലിയനിലെ സൈനികരാണ് നദിയിൽ ആളുകൾ മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി എത്തിയത്.
ലാൽഗോള താരണഗർ മേഖലയിൽ നിന്നും ബിഎസ്എഫിന്റെ പ്രത്യേക സ്പീഡ് ബോട്ടുമായി എത്തിയ സംഘം ശക്തമായ ഒഴുക്കിനെ അതിജീവിച്ച് അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു. രക്ഷപ്പെടുത്തിയവരിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിന് ബിഎസ്എഫ് മെഡിക്കൽ സംഘം ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് എല്ലാവരെയും സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. ബംഗ്ലാദേശിലെ ചാപൈനവാബ്ഗഞ്ച് ജില്ലയിലെ താമസക്കാരായ ഇവർ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില സാധാരണ നിലയിലായതിനെ തുടർന്ന് ബിഎസ്എഫ് അധികൃതർ ബംഗ്ലാദേശ് ബോർഡർ ഗാർഡുമായി (ബിജിബി) ബന്ധപ്പെട്ടു. ഫരീദ്പൂർ അതിർത്തിയിൽ വെച്ച് നടന്ന പ്രത്യേക ഫ്ലാഗ് മീറ്റിംഗിന് ശേഷം 10 പേരെയും ബിജിബി അധികൃതർക്ക് സുരക്ഷിതമായി കൈമാറി. അതിർത്തി കടന്നുള്ള അനധികൃത നുഴഞ്ഞുകയറ്റമായി കാണാതെ കേവലം അപകടമെന്ന നിലയിൽ കണ്ട് മാനുഷിക പരിഗണന നൽകി വേഗത്തിൽ രക്ഷാപ്രവർത്തനവും കൈമാറ്റവും പൂർത്തിയാക്കിയ ബിഎസ്എഫിന്റെ നടപടിയെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.








