ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തിനുള്ളിൽ പതിനഞ്ച് ലോകനേതാക്കളുമായി നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തി. ആഗോള രാഷ്ട്രീയത്തിലെ പ്രമുഖ ശക്തികളായ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ഔദ്യോഗികമായി സംഘടിപ്പിച്ച ഈ ചർച്ചകൾക്ക് പുറമെ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മേധാവിമാരുമായി അടിയന്തിര പ്രാധാന്യമുള്ള മറ്റ് തന്ത്രപ്രധാന സംഭാഷണങ്ങളിലും അദ്ദേഹം പങ്കാളിയായി.
ഉച്ചകോടിയുടെ ഒന്നാം ദിനം റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ശകോടി ഡോളറിലെത്തിക്കാനും ധാരണയായി. രണ്ടാം ദിനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന നിർണ്ണായക ചർച്ചയിൽ അതിർത്തിയിലെ സമാധാനവും ഉഭയകക്ഷി ബന്ധങ്ങളിലെ പരസ്പര ബഹുമാനവും ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായും പ്രധാനമന്ത്രി പ്രത്യേക ചർച്ചകൾ നടത്തി.
വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ, ഊർജ്ജ മേഖല, പ്രതിരോധ സഹകരണം എന്നിവയിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ നയതന്ത്ര കൂടിക്കാഴ്ചകൾ. ആഗോള തലത്തിൽ യുദ്ധങ്ങളും വ്യാപാര തടസ്സങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഏഷ്യ, ആഫ്രിക്ക, ഗൾഫ് മേഖലകളിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിച്ചു. ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ അധ്യക്ഷത വഹിച്ച ഈ വേളയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസന ലക്ഷ്യങ്ങളും ഇന്ത്യയുടെ തന്ത്രപ്രധാന മുൻഗണനകളും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രിയുടെ ഈ നയതന്ത്ര നീക്കങ്ങൾ വഴിയൊരുക്കി.










