മുംബൈ: ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ. മുംബൈ ഗോവണ്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സൈദ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവാണ് ഇരുവരേയും പിടികൂടിയത്.
പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരമായിട്ടും പുറത്ത് കാണാതെ വന്നതോടെയാണ് ഭർത്താവ് അന്വേഷിച്ച് എത്തുന്നത്. യുവതിയെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഭർത്താവ് ബഹളം വയ്ക്കുകയും വിവരം ഉടനെ പോലീസിൽ അറിയിക്കുകയുമായിരുന്നു. പാതിബോധത്തിലായ അവസ്ഥയിലാണ് ഭാര്യയെ കണ്ടതെന്നും, ഇവർ മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നുവെന്നും ഭർത്താവ് പറയുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ ഡോക്ടർ ആണെന്ന് മനസിലാകുന്നത്. ആശുപത്രിക്കും ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആശുപത്രി ഉടമ ജമീൽ ഖാൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.









