തിരുവനന്തപുരം: നൂറ് ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാഭ്യാസ രംഗം താറുമാറാക്കി എസ്.എഫ്.ഐ നടത്തുന്ന അധികാര ദുർവിനിയോഗത്തിനെതിരെ കണ്ണടക്കുന്ന പോലീസ് നയം പ്രതിഷേധാത്മകമെന്ന് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ.
കെ.വിദ്യ എന്ന മുൻ എസ്.എഫ്.ഐ നേതാവിനെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ 13 ദിവസമായിട്ടും അറസ്റ്റ് ചെയ്യാതെ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുകയാണ് പോലീസും സർക്കാരും. വിദ്യയുടെ ഒപ്പടങ്ങുന്ന നിർണായക തെളിവായ പ്രവൃത്തിപരിചയം രേഖപ്പെടുത്തിയ ബയോഡേറ്റ അഗളി പൊലീസിന് ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്. സർക്കാരിന്റെ സമ്മർദ്ദം മൂലമാണിത് എന്നതിന് തർക്കമില്ലെന്ന് കല്യാണി ചന്ദ്രൻ കുറ്റപ്പെടുത്തി.
കെ.വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് നിലനിൽക്കെയാണ് ആലപ്പുഴ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിഖിലിനെതിരെയും വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. എംഎസ്എം കോളേജ് മാനേജ്‌മെന്റ് ക്രമക്കേടുകൾക്ക് കൂട്ടുനിന്നു. എങ്ങനെയാണ് സർവകലാശാലകളെയും കോളേജുകളെയും ഭരണ സ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കുന്നതെന്ന് ആർഷോയുടെ വിഷയത്തിൽ കേരള സമൂഹം തിരിച്ചറിഞ്ഞതാണെന്ന് കല്യാണി ചന്ദ്രൻ ചൂണ്ടിക്കാട്ടി.
അന്വേഷണത്തെ കുറിച്ച് പറയുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നത് നിയമസംവിധാനത്തെ നോക്കി പല്ലിളിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിലുള്ള ക്രമക്കേടുകൾ ചെയ്യുന്ന എസ്എഫ്ഐയുടെ നേതാക്കളെയും അണികളെയും സംരക്ഷിക്കാൻ എല്ലാ തരത്തിലും ശ്രമിക്കുന്ന സർക്കാരിന്റെയും അതിന് ഒത്താശ ചെയ്യുന്ന പോലീസിന്റെയും നിലപാടുകൾക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Discussion about this post