ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, വിദർഭ, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അതികഠിനമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നാലെ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങൾക്കിടെ ഉഷ്ണതരംഗം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുപിയിലെ ബല്ലിയയിൽ 54 പേർ മരിക്കുകയും 400ഓളം പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പനി, ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരിൽ ഭൂരിഭാഗം പേരും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്.
കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങിലേയും സ്‌കൂളുകളിൽ വേനൽ അവധി നീട്ടിയിട്ടുണ്ട്. ജൂൺ മാസം അവസാനം വരെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നിലവിൽ ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post