ഹൈദരാബാദ് : പ്രതിപക്ഷ യോഗത്തിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് വിട്ടുവിൽക്കുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂൺ 23 ന് നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നാണ് കെസിആർ മാറിനിൽക്കുന്നത്. പാർട്ടി ബിജെപിയോട് അടുക്കുന്നു എന്ന സൂചനകളാണ് ഇത് നൽകുന്നത്.
സമീപകാലത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന കെസിആർ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുന്നതായാണ് കാണപ്പെടുന്നത്. കെസിആർ-ബിജെപി സഖ്യത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് ഇത് നൽകുന്നത്.
അടുത്തിടെ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ബിആർഎസിനെ ബിജെപിയുടെ ‘ബി ടീം’ എന്ന് വിമർശിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസിൽ പ്രതിയാണ് കെസിആറിന്റെ മകളും എംഎൽഎയുമായ കെ കവിത. ഇതും പ്രതിപക്ഷ ഐക്യത്തിൽ നിന്ന് മാറി ചിന്തിക്കാൻ കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഈ മാസം 23 ന് നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ കെസിആർ പങ്കെടുക്കാത്തതിൽ അതിശയിക്കാനൊന്നുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ കമ്പാലപ്പള്ളി കൃഷ്ണ പറയുന്നത്. ബിജെപിയുമായുള്ള കരാറിന്റെ പേരിലാണ് അദ്ദേഹം പങ്കെടുക്കാത്തത്. വാസ്തവത്തിൽ, കെസിആർ അടുത്തിടെ ബിജെപിയെ വിമർശിക്കുന്നത് നിർത്തി കോൺഗ്രസിനെ ലക്ഷ്യം വെയ്ക്കുകയാണ്. കർണാടക തിരഞ്ഞെടുപ്പിന് ശേഷം ഈ മാറ്റം വ്യക്തമായി കാണാം. ബിജെപിയെ പരസ്യമായി വിമർശിക്കാൻ ഒരു വേദി പങ്കിടാൻ പോലും കെസിആർ ധൈര്യപ്പെടുന്നില്ല. കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒരു ശ്രമവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 മുതൽ മോദി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ കെസിആർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് വിജയിച്ചിട്ടില്ല. ഇതിനായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, എം കെ സ്റ്റാലിൻ എന്നിവരെയും അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെയും സന്ദർശിക്കുന്നുണ്ട്. ബിജെപി വിരുദ്ധ കോൺഗ്രസ് മുക്ത സഖ്യത്തിനാണ് കെസിആർ ശ്രമിക്കുന്നത്. എന്നാൽ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അത് സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post