പട്‌ന: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒന്നിച്ചു നേരിടാൻ തീരുമാനമെടുത്ത് പ്രതിപക്ഷ പാർട്ടികൾ.ബിഹാറിലെ പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പതിനാറ് പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. ജുലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയിൽവെച്ച് അടുത്ത യോഗം ചേരാനും തീരുമാനമെടുത്തിട്ടുണ്ട്.
യോഗത്തിൽ ജമ്മുകശ്മീരിന് വീണ്ടും സ്വതന്ത്ര്യപദവി നൽകണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ യോഗം നടത്തുന്നത് സാധാരണ കാര്യമല്ലെന്നും, ഇതിന് നിതീഷ് കുമാറിന് നന്ദിയെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഈ യോഗത്തിൽ പങ്കെടുത്തു.ആശയങ്ങളും മൂല്യങ്ങളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി. ജനാധിപത്യം ഇല്ലാതാക്കിയ സംസ്ഥാനത്ത് നിന്നാണ് താനും മെഹബൂബ മുഫ്തിയും വരുന്നതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
ഗാന്ധിയുടെ രാജ്യത്തെ ഗോഡ്സെയുടെ രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ ഇത് സംഭവിക്കാൻ അനുവദിക്കില്ലെന്നും പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. നാമെല്ലാവരും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടത്തണം. രാജ്യത്തുടനീളം ഗംഗാ ജമുന സംസ്‌കാരം ആക്രമിക്കപ്പെടുന്നു, ഗാന്ധിയുടെ രാജ്യം ഗോഡ്സെയുടെ രാജ്യമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ശരിയല്ലെന്ന് അവർ പറഞ്ഞു.
അതേസമയം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പുകളിൽ പോരാടും.ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഭീഷണി ഉയർത്തുന്ന തരത്തിലാണ് രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ഭരണഘടനയുടെ ധാർമ്മിക മൂല്യങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ രക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുകൂടി. ജനങ്ങളുടെ പ്രശ്നങ്ങൾ നോക്കുമ്പോൾ നിരവധി ബഹുജന പ്രസ്ഥാനങ്ങൾ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.
അതേസമയം ജൂലൈ 10, 11 തീയതികളിൽ ഹിമാചൽപ്രദേശിലെ ഷിംലയിൽ വീണ്ടും പ്രതിപക്ഷ യോഗം ചേരാൻ തീരുമാനമായിട്ടുണ്ടെന്നും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളിൽ ആരെല്ലാം മത്സരിക്കണമെന്നതിനെക്കുറിച്ചും ഷിലയിൽ നടക്കുന്ന ദിദ്വിന യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post