കോട്ടയം: എൻഎസ്എസിൽ നിന്നും അംഗങ്ങൾ പുറത്തു പോയ സംഭവത്തിൽ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സ്വന്തം കുഴപ്പങ്ങൾ കാരണമാണ് സംഘടനയിൽ നിന്നും ചിലർക്ക് പുറത്തുപോകേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം കുഴപ്പങ്ങൾ കൊണ്ട് എൻഎസ്എസിൽ നിന്നും മൂന്ന് നാല് പേർ പുറത്തുപോയിട്ടുണ്ട്. കുഴപ്പക്കാരെ മധു പിന്തുണച്ചു. കാര്യങ്ങൾ തുറന്നു പറയുന്നതിന് പകരം ഇവർ മനസ്സിൽ സൂക്ഷിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യപ്രതികരണം നടത്തി. എന്നാൽ ഇതൊന്നും എൻഎസ്എസിന്റെ ഒരു ബോഡിയിലും ഉന്നയിച്ചില്ല. വിമർശനം ഉന്നയിച്ചു എങ്കിൽ അത് മിനിറ്റ്‌സ് ബുക്കിൽ കാണുമെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയില്ല. ഇതേ തുടർന്നാണ് പുറത്താക്കിയത്. തനിക്ക് ആരോടും ഇഷ്ടമായിരുന്നു എന്ന് പറയരുത്. തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം പറയാൻ. എൻഎസ്എസ് സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ആരെയും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഒരു ബന്ധുവിനും എൻഎസ്എസിൽ ജോലി നൽകിയിട്ടില്ല. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുയരുന്ന അഴിമതി ആരോപണം അടിസ്ഥാന രഹിതമാണ്. കൺവെൻഷൻ സെന്ററിൽ ഏഴ് ലക്ഷം രൂപയുടെ സ്ഥലം 10 ലക്ഷം അധികം കാട്ടി 17 ലക്ഷത്തിന് വാങ്ങിയെന്നാണ് പ്രചാരണം. വാങ്ങിയ സ്ഥലത്തിന് സർക്കാർ ഫെയർ വാല്യു മാത്രം 15 ലക്ഷം രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎൻ സുരേഷ് എൻഎസ്എസിന്റെ കേവലം ശമ്പളക്കാരൻ മാത്രമാണ്. എന്നിട്ട് പിൻഗാമിയെന്നാണ് അയാൾ സ്വയം പറഞ്ഞ് നടക്കുന്നത്. ബിഷപ്പ് മരിച്ചപ്പോൾ വി.ഡി സതീശൻ തന്നെ കാണാൻ വന്നിരുന്നു. അന്ന് രാഷ്ട്രീയം ഒന്നും സംസാരിച്ചിരുന്നില്ല. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് എന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Discussion about this post