രാജസ്ഥാൻ റോയൽസിനൊപ്പമുള്ള 11 വർഷത്തെ ദീർഘയാത്രയ്ക്കും അഞ്ച് സീസണുകളിലെ നായകത്വത്തിനും ശേഷം, ടാറ്റ ഐപിഎൽ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയിരുന്നു. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ പരിപാടിയിൽ സംസാരിക്കവെ രാജസ്ഥാൻ വിടേണ്ടി വരുമെന്ന തോന്നൽ ആദ്യമായി ഉണ്ടായ നിമിഷത്തെക്കുറിച്ചും, എം.എസ്. ധോണിക്കൊപ്പം കളിക്കണമെന്ന ബാല്യകാല സ്വപ്നത്തെക്കുറിച്ചും, ഒടുവിൽ എന്തുകൊണ്ടാണ് സിഎസ്കെയെ തിരഞ്ഞെടുത്തതെന്നും സഞ്ജു മനസ് തുറന്നു.
കേരള ക്രിക്കറ്റിൽ തുടക്കകാലത്ത് തനിക്ക് വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ശ്രീശാന്ത് എന്ന് സഞ്ജു പറഞ്ഞു. എല്ലാ വർഷവും കേരളത്തിൽ നിന്ന് അഞ്ച് ആറ് താരങ്ങളെ രാജസ്ഥാൻ റോയൽസിന്റെ ട്രയലിലേക്ക് കൊണ്ടുപോകുന്ന പതിവ് ശ്രീശാന്തിനുണ്ടായിരുന്നുവെന്നും, എന്നാൽ അന്ന് മോശം പ്രകടനത്തെ തുടർന്ന് കേരള ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നുവെന്നും സഞ്ജു ഓർത്തെടുത്തു. രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിനായി എത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ടി.സി. മാത്യുവിനോട് സഞ്ജുവിനെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മോശം ഫോമിന്റെ പേരിൽ ആദ്യം എതിർപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശ്രീശാന്തിന്റെ നിർബന്ധത്തെ തുടർന്ന് അവസരം ലഭിച്ച മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 122 റൺസും രണ്ടാം ഇന്നിങ്‌സിൽ 51 റൺസും നേടി. അതിന് പിന്നാലെ ശ്രീശാന്ത് തന്നെ ജയ്പൂരിലെ രാജസ്ഥാൻ റോയൽസിന്റെ ട്രയലിലേക്ക് കൊണ്ടുപോയതായും സഞ്ജു വെളിപ്പെടുത്തി.
അവിടെയായിരുന്നു ആദ്യമായി രാഹുൽ ദ്രാവിഡിനെ കാണുന്നത്. ട്രയലിനിടെ ശ്രീശാന്ത് തന്നെക്കുറിച്ച് അതിരുകടന്ന രീതിയിൽ പ്രശംസിച്ചെന്നും, താൻ ശ്രീശാന്തിന്റെ പന്തുകൾ സിക്‌സറടിച്ചുവെന്നുൾപ്പെടെ പല കാര്യങ്ങളും ദ്രാവിഡിനോട് പറഞ്ഞതോടെ തനിക്ക് വലിയ സമ്മർദ്ദമുണ്ടായെന്നും സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. എങ്കിലും ട്രയലിൽ കുറച്ച് മികച്ച ഷോട്ടുകൾ കളിച്ച് ദ്രാവിഡിന്റെ ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രയലിലെ പ്രകടനത്തിൽ തൃപ്തനായ ദ്രാവിഡ് തന്നെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചെന്നും, “ഈ ടീമിൽ ഞാൻ നിനക്ക് അവസരം ഉറപ്പായും നൽകും” എന്ന് ദ്രാവിഡ് വാക്ക് നൽകിയിരുന്നുവെന്നും സഞ്ജു പറഞ്ഞു. പിന്നീട് കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയെങ്കിലും, ഐപിഎല്ലിന് മുമ്പുള്ള ആദ്യ പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തിയതിനാൽ ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. എന്നാൽ അതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി മാറിയതെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.
ആദ്യ അഞ്ച് ആറ് മത്സരങ്ങളിൽ പുറത്തിരുന്ന സമയത്ത് ദിവസവും ഏകദേശം അരമണിക്കൂർ വീതം രാഹുൽ ദ്രാവിഡിനൊപ്പം സംസാരിച്ചിരുന്നുവെന്നും, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണം, വലിയ മത്സരങ്ങളിൽ എങ്ങനെ ചിന്തിക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദമായി പഠിപ്പിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. അതോടൊപ്പം ഷെയ്ൻ വാട്‌സൺ, അജിങ്ക്യ രഹാനെ, ബ്രാഡ് ഹോഡ്ജ് തുടങ്ങിയ ലോകോത്തര താരങ്ങളോട് നിരന്തരം സംശയങ്ങൾ ചോദിച്ച് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് തനിക്ക് ഒരു ചെറിയ ഡയറി ഉണ്ടായിരുന്നു. മുതിർന്ന താരങ്ങളോട് ചോദിച്ച ഓരോ കാര്യവും മുറിയിലേക്ക് മടങ്ങിയ ശേഷം ആ ഡയറിയിൽ കുറിച്ചുവെക്കുമായിരുന്നു. അവസരം ലഭിക്കുമ്പോൾ എങ്ങനെ കളിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നതടക്കമുള്ള വിലപ്പെട്ട ഉപദേശങ്ങൾ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. പിന്നീട് തന്റെ കരിയറിൽ വലിയ ഉയരങ്ങളിലേക്ക് എത്താൻ ആ പഠനങ്ങളും അനുഭവങ്ങളുമാണ് ശക്തമായ അടിത്തറയായതെന്നും സഞ്ജു സാംസൺ പറഞ്ഞു.












