ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങി അമേരിക്കൻ ഗായിക മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിച്ചതിന് പിന്നാലെയാണ് ഇവർ പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടിയത്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗ് ആന്റ് ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ (യുഎസ്‌ഐസിഎഫ്) ആതിഥേയത്വം വഹിച്ച പരിപാടിയിലാണ് 38 കാരിയായ മിൽബെൻ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്.
ദേശീയ ഗാനം ആലപിച്ച ശേഷം നേരെ വന്ന് ഇവർ പ്രധാനമന്ത്രിയുടെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു. ഗായികയെ മോദി സ്‌നേഹപൂർവ്വം തടയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും കൈപിടിച്ച് നിന്ന് സംസാരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മിൽബെൻ പറഞ്ഞു. ‘ഇന്ത്യയോടും ആ രാജ്യത്തെ ജനങ്ങളോടും എനിക്ക് വളരെ ബഹുമാനമുണ്ട്. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങളാണ് പകരുന്നത്. ഇതാണ് യുഎസ്-ഇന്ത്യ ബന്ധത്തിന്റെ യഥാർത്ഥ മൂല്യം. ഒരു സ്വതന്ത്ര രാഷ്ട്രം സ്വതന്ത്ര ജനതയാൽ മാത്രമേ നിർവചിക്കപ്പെടുകയുള്ളൂ,’ മിൽബെൻ പറഞ്ഞു.
പ്രമുഖ ആഫ്രിക്കൻ-അമേരിക്കൻ ഹോളിവുഡ് നടിയും ഗായികയുമായ മേരി മിൽബെൻ ദേശീയ ഗാനമായ ജൻ ഗണ മന , ഓം ജയ് ജഗ്ദിഷ് ഹരേ എന്നിവ ആലപിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഇടം പിടിച്ച വ്യക്തിയാണ്.
Discussion about this post