കോട്ടയം തിരുവാർപ്പിൽ സിഐടിയു പ്രവർത്തകരുമായുണ്ടായ തർക്കത്തിന്റെ പേരിൽ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാർ കൊട്ടിഘോഷിക്കുന്ന വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിൽ എത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യവസായി പോലും ഇല്ലാത്ത നാടായി കേരളത്തെ മാറ്റാൻ കരാർ എടുത്തിരിക്കുകയാണ് സിപിഎമ്മും സിഐടിയുവും.
കോടതിയും നിയമവും ഒന്നും ഇക്കൂട്ടർക്ക് ബാധകം അല്ല. പൊറുതി മുട്ടി പ്രതികരിച്ച ജനങ്ങളെ നിയമത്തെയും, കോടതിയെയും ബഹുമാനിക്കാതെ അക്രമം കൊണ്ട് നേരിടുകയാണ് പിണറായിയും പിണിയാളുകളും. നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഒരു ബസിന്റെ സർവീസ് മുടക്കുകയും, കോടതിവിധി സമ്പാദിച്ച് ബസ് സർവീസ് തുടങ്ങാൻ എത്തിയ സംരംഭകനെ സിപിഎം സിഐടിയു ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്യുന്ന കാഴ്ച, പിണറായി സർക്കാരിന്റെ ഭരണം ഈ നാട്ടിലെ വ്യവസായികളോട് എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പും, പൊലീസും നോക്കി നിൽക്കെയാണ് ഈ അക്രമമെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചെങ്കൊടി ഇന്ന് കേരളത്തിലെ ഓരോ വ്യവസായിക്കും പേടിസ്വപ്നമാണ്. വ്യവസായ സൗഹൃദ കേരളം എന്നല്ല വ്യവസായം ഇല്ലാ കേരളം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.
Discussion about this post