കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വൻ വ്യോമാക്രമണവുമായി റഷ്യൻ സൈന്യം. 11 മണിക്കൂറിലധികം നീണ്ടുനിന്ന കടുത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 17 സിവിലിയന്മാർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കവെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ എക്കാലത്തെയും കടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മോസ്കോ ഉൾപ്പെടെയുള്ള റഷ്യൻ നഗരങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായിട്ടാണ് ഇപ്പോൾ റഷ്യ കീവിൽ ആക്രമണം നടത്തിയിരിക്കുന്നത്.
റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം തലസ്ഥാന നഗരമായ കീവ് നേരിടുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് നഗരസഭാ മേധാവി വിറ്റാലി ക്ലിറ്റ്ഷ്‌കോ സ്ഥിരീകരിച്ചു. ഏകദേശം 11 മണിക്കൂറുകളോളം റഷ്യൻ വ്യോമാക്രമണം നീണ്ടു നിന്നതായാണ് കീവിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യ 74 മിസൈലുകളും 496 ഡ്രോണുകളുമാണ് കീവിന് നേരെ തൊടുത്തുവിട്ടത്. ഇതിൽ 28 എണ്ണം പ്രതിരോധിക്കാൻ ബുദ്ധിമുട്ടുള്ള ബാലിസ്റ്റിക് മിസൈലുകളായിരുന്നു. യുക്രെയ്ൻ വ്യോമപ്രതിരോധ സേന ഭൂരിഭാഗം ഡ്രോണുകളും തകർത്തുവെങ്കിലും, ജനവാസ മേഖലകളിൽ പതിച്ച മിസൈലുകൾ വൻ നാശനഷ്ടമുണ്ടാക്കി.
കീവിലെ ദാർനിറ്റ്‌സ്‌കി ജില്ലയിലുള്ള ഒൻപത് നില പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി 500-ലധികം രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കീവിൽ റഷ്യ ഇത്രയും വലിയ ആക്രമണം നടത്താൻ കാരണം തങ്ങളുടെ എണ്ണമേഖലയ്ക്ക് മേൽ യുക്രെയ്ൻ നടത്തുന്ന കടുത്ത ആക്രമണങ്ങളാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം സൈനിക ലക്ഷ്യങ്ങൾക്കും ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾക്കും നേരെ മാത്രമായിരുന്നെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്.








